"വീട്ടിലാരൊക്കെയുണ്ട്"
പലപ്പോഴും പകച്ചു പോകുന്ന, പറയാനാരുമില്ലാത്തവരുടെ ഉള്ളിൽ ആയിരം കത്തി കുത്തിയിറക്കുന്ന ചോദ്യം.ആരുമില്ല എന്ന് പറയുമ്പോൾ അപ്പൊൾ അച്ഛനും അമ്മയും എന്നൊക്കെ വിശദീകരിച്ചു ചോദിക്കുന്നവരുടെ മുന്നിലാണ് ചിലപ്പോൾ പതറിപോകുക. പിന്നെ സഹതാപം പറച്ചിൽ ഒരു മനുഷ്യൻ എത്ര വട്ടം മരിക്കുന്നു എന്നറിയോ അതൊക്കെ പിന്നെയും ഏറ്റു പറയുമ്പോൾ...എത്രയൊക്കെ കള്ളം പറഞ്ഞു ഒഴിഞ്ഞു മാറിയാലും രാത്രിയിൽ ഞാനും മനസ്സും ഒറ്റയ്ക്കാകുമ്പോ ആ സത്യങ്ങൾ എനിക്ക് മുന്നിൽ ഒരു സിനിമ പോലെ തെളിഞ്ഞു വരും. ഉത്തരത്തിൽ ആടി നിൽക്കുന്ന അമ്മയും അച്ഛനും അമ്മേന്നു വിളിച്ചു കരഞ്ഞപ്പോൾ ഓടിക്കൂടിയ നാട്ടുകാർ... എട്ടാം വയസ്സിലെ മുറിവ്. ആരും ഇല്ലാത്തവനായി മാറുമ്പോൾ ചില ദിവസങ്ങളിലെ സന്തോഷം മാത്രം ഓർമ്മകളായ് കൂട്ടിരിക്കും. സ്വീകരിക്കാൻ മടിച്ച അമ്മ വീട്ടുകാരും അച്ഛൻ വീട്ടുകാരും ഒരു തീരുമാനത്തിലെത്തി ഒരു മാസം അമ്മാവനൊപ്പമെങ്കിൽ അടുത്തമാസം ഇളയച്ഛന്റെയൊപ്പം കടം കാരണം ഇല്ലാതായ അമ്മയ്ക്കും അച്ഛനും ഒപ്പം അന്ന് വരെ ജീവിച്ചു വളർന്ന വീടും നഷ്ടമായല്ലൊ ഇനി ഇങ്ങനെ ജീവിക്കാതെ വയ്യല്ലോ.. അവർക്കാർക്കും പ്രേത്യേകിച്ചു ദേഷ്യമോ വെറുപ്പോ ഒന്നുമില്ല എന്നാലും ഞാൻ എന്നൊരു വ്യക്തി കൂടി അവിടെ ഉണ്ടെന്ന് മറക്കുന്ന പോലെ തോന്നാറുണ്ട്.ചേർത്തിരുത്തി മുടിയിൽ തലോടി ഉറക്കാനും പനി വരുമ്പോൾ അടുത്തിരിക്കാനും ആരുമില്ലാത്ത കുറവ് വല്ലാതെ ഒറ്റപ്പെടുത്തി കൊണ്ടിരുന്നു.... ഒന്നും നന്നായി ആഘോഷിച്ചിട്ടില്ല ഓണമോ വിഷുവോ വേനലവധിയോ ഒന്നും എല്ലാ ദിവസത്തിനൊടുവിൽ കരയുന്ന കണ്ണുകൾ പുതപ്പിനടിയിലേക്ക് താഴ്ത്തി അമ്മയെം അച്ഛനെയും ഓർക്കും. നന്നായി പഠിക്കാൻ ഒന്നുമായില്ലെങ്കിലും ഒരു ക്ലാസ്സിലും തോൽക്കാതെ ഒരു ഡിഗ്രി നേടി ഒരുപാട് പേരോടുള്ള കടപ്പാട് അതിലുണ്ട്. ഇനിയും ആരെയും ബുദ്ധിമുട്ടിക്കാതെ ചെറിയൊരു ജോലി വാങ്ങി നഗരത്തിലെ ഒരൊറ്റ മുറിയിലേക്ക് ഞാനെന്റെ ലോകം ചുരുക്കി സമ്പാദ്യമൊന്നുമില്ലെങ്കിലും ഇവിടെനിക്ക് സ്വാതന്ത്ര്യമുണ്ട് ചിലപ്പോൾ അമ്മേ എന്ന് വിളിച്ചോണ്ട് വാതിൽ തുറന്നു വരും പാകം ചെയ്തു വെച്ച ഭക്ഷണം എടുത്തു കഴിക്കും ആരോ എനിക്ക് ഉണ്ടാക്കി വെച്ചുവെന്ന് സ്വയം കരുതും.
മുൻപ് അത്രയും പേരുടെ കൂടെ അമ്മാവന്റെ വീട്ടിലും ഇളയച്ഛന്റെ വീട്ടിലും മാറി മാറി നിന്നപ്പോൾ ഉണ്ടായിരുന്ന ഒറ്റപ്പെടലിന്റെ പകുതി എനിക്കീ നഗരത്തിന്റെ ഒറ്റമുറി നൽകുന്നില്ല എന്നത് തന്നെ അത്ഭുതമാണ്.ധൈര്യത്തോടെ കേറി വരാനും വിശപ്പ് മാറിയില്ലെങ്കിൽ കുറച്ചു കൂടെ എടുത്ത് കഴിക്കാനുമൊക്കെ ഇവിടെനിക്ക് കഴിയുന്നുണ്ട്.
ചില മരണങ്ങൾ ജീവിച്ചിരിക്കുന്നവരോടുള്ള
ക്രൂരതയാണ്. ഇന്നോളം ചങ്ക് തകരുന്ന ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും മരിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല എന്നെ ആശ്രയിച്ചോ കാത്തിരിക്കണോ ആരുമില്ലാഞ്ഞിട്ടും അത്രയേറെ എനിക്ക് ഭയമാണ് മരണമെന്ന ശൂന്യതയെ...